2022 | മാർച്ച് 18 | വെള്ളി | 1197 | മീനം 4 | ഉത്രം
◼️കെ റെയിലിനെതിരേ ജനരോഷം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം. പ്രതിഷേധവുമായി ചങ്ങനാശേരിയില്‍ ഇന്നു ഹര്‍ത്താല്‍. മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ സ്ത്രീകളടക്കമുള്ള നാട്ടുകാരെയാണ് പൊലീസ് കൈകാര്യം ചെയ്തത്. അറസ്റ്റു ചെയ്ത 23 പേരില്‍ മൂന്നു പേരെ വിട്ടയക്കാന്‍ വിസമ്മതിച്ചതോടെ ജനം പോലീസ് സ്റ്റേഷന് ഉപരോധിച്ചു. നാട്ടുകാര്‍ക്കൊപ്പം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും എത്തി സംഘര്‍ഷാവസ്ഥയായി. ഇതോടെ പോലീസ് മൂവരേയും വിട്ടയച്ചപ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചങ്ങനാശേരിയില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
◼️മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കിയത്. രൂപേഷ് നല്കിയ ഹര്‍ജിയിലാണ് നടപടി.
◼️പാല് വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ. കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നതിനാല്‍ ഒരു ലിറ്റര്‍ പാലിന് 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഉല്പാദനച്ചെലവ്. കാലിത്തീറ്റയ്ക്ക് സബ്സിഡി വേണമെന്നും മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
◼️വഖഫ് ബോര്‍ഡ് സി.ഇ.ഒ യും മുസ്ലിം ലീഗ് നേതാവുമായ എം.സി. മായിന്‍ ഹാജി അടക്കം നാലു പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ക്രമക്കേട് ആരോപിച്ചുള്ള കേസില്‍ വിജിലന്‍സ് കോടതി 2016 ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കാക്കനാട് പടമുകള്‍ സ്വദേശി ടി.എം. അബ്ദുല്‍ സലാമാണ് കോടതിയെ സമീപിച്ചത്. അനുമതി നല്കാത്തതിനാല് നാലുവര്‍ഷമായി വിജിലന്‍സ് അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
◼️തിരുവനന്തപുരം ലോ കോളജില്‍ കെഎസ്യു വനിതാ നേതാവിനെ ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാതെ പൊലീസ്. പ്രതികളെ സംരക്ഷിക്കുന്നതിനെതിരേ മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. എന്നാല്‍ പെണ്‍കുട്ടികളെ കവചമാക്കി കെഎസ്യുവാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു.
◼️നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ചു കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാല്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിച്ചു.
◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ മൊഴി നല്കാന് ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് ഹര്‍ജിയില്‍ പറയുന്നു. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്നു ഭയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍.
◼️പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പു കേസിലെ രണ്ടാം പ്രതി കീഴടങ്ങി. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയാണ് പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു. നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണു കേസ്.
◼️സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി സമിതികള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീകള്‍ അടക്കം പത്തിലേറെ പേര് ജോലി ചെയ്യുന്ന തൊഴിലിടങ്ങളില്‍ പരാതി സമിതി ആവശ്യമാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തൊഴിലാളി ബന്ധമല്ലാത്തതിനാലാണ് പരാതി സമിതി ആവശ്യമില്ലാത്തതെന്ന് ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
◼️കേരളത്തിലെ ആദിവാസി സമൂഹത്തിനായി രാജ്യസഭയില്‍ പ്രസംഗിച്ച സുരേഷ് ഗോപിയെ പ്രശംസിച്ച് മകന് ഗോകുല്‍ സുരേഷ്. 'വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന് ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ഹീറോ' എന്നാണ് വീഡിയോയ്ക്കൊപ്പം ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
◼️സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കണമെന്ന് നഗരസഭാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. കാരുണ്യ ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകളുടെ വിവരം തിരക്കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്കി. രാത്രി എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
◼️കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന തുണിക്കട ഉടമയായ യുവതിയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് (30) ആണ് പരുക്കേറ്റത്. വൈകുന്നേരം ഏഴിന് കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമണമുണ്ടായത്. കടയിലെ പഴയ ജീവനക്കാരനായ റിയാസിനെ പോലീസ് തെരയുന്നു.
◼️സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മാടപ്പള്ളിയില്‍ നാട്ടുകാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെ അദ്ദേഹം അപലപിച്ചു. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണെന്ന് സുരേന്ദ്രന് പറഞ്ഞു.
◼️കണ്ണൂര്‍ കിഴുന്നപാറയില്‍ മൂന്നരവയസുകാരനെ അടിച്ച അങ്കണവാടി ആയ ബേബിക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. പോടാ എന്നു വിളിച്ചതിന് മുഹമ്മദ് ബിലാല്‍ എന്ന കുഞ്ഞിനെ കെട്ടിയിട്ട് വടികൊണ്ടു ആയ മര്‍ദ്ദിച്ചെന്നാണ് അച്ഛന് നല്കിയ പരാതിയില്‍ പറയുന്നത്.
◼️തെന്മലയില് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മക്കളില്ലാത്തയാളെ മദ്യലഹരിയില്‍ അപഹസിച്ചതിനു കൊലപാതകം നടത്തിയ മൂന്നു പേര് പിടിയിലായി. മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി ശര്വ്വേപാട്ടേലിനെ കൊലപ്പെടുത്തിയതിന് ഒപ്പം ജോലി ചെയ്തിരുന്ന മധ്യപ്രദേശുകാരായ പ്രതികളെയാണ് പിടികൂടിയത്.
◼️കൗണ്‍സിലിംഗിനു വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ വൈദികന് പോണ്ട്സണ്‍ ജോണിനെ ഓര്‍ത്തഡോക്സ് സഭ വൈദിക ചുമതലകളില്‍ നിന്നു നീക്കി.
◼️നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷണം നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറയൂര്‍ കോവില്‍ കടവ് സ്വദേശി സി രാജശേഖര പ്രഭു എന്ന തിരുട്ട് പ്രഭു ആണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്.
◼️അഞ്ചു ദിവസംകൊണ്ട് 68 കോടി രൂപ കളക്ഷന്‍ നേടിയ 'ദി കാശ്മീര്‍ ഫയല്‍സ്' കേരളത്തിലെ തിയേറ്ററുകളിലേക്കും എത്തുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ മടിച്ചതായിരുന്നു. വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ പരസ്യങ്ങളില്ലാതെ ചര്‍ച്ചയാകുകയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ തിയേറ്ററുകളും പ്രദര്‍ശനത്തിനു തയാറായത്. കാശ്മീരിലെ കാശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട പീഡനങ്ങളും പലായന കഥയുമാണ് സിനിമ.
◼️തമിഴ്നാട്ടില്‍ മനുഷ്യകടത്തു നടത്തിയ ശ്രിലങ്കന്‍ അഭയാര്‍ത്ഥി ഈശ്വരിയെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നീണ്ടകരയില്‍നിന്ന് ഈശ്വരി വാങ്ങിയ ബോട്ട് മനുഷ്യകടത്തിന് ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. ശ്രിലങ്കന്‍ അഭയാര്‍ത്ഥികളെ രേഖകള്‍ ഇല്ലാതെ തമിഴ്നാട്ടില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്ന മനുഷ്യകടത്തുസംഘത്തലവന് കരുണാനിധിയുടെ ബന്ധുവാണ് അറസ്റ്റിലായ ഈശ്വരി. 25 വര്‍ഷമായി കുളത്തൂപ്പുഴ പ്ലാന്റേഷനിലെ തൊഴിലാളിയാണ്.
◼️സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിന്റെ ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് 23 ന് അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ആരംഭിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഹെല്‍പ്പ് ലൈന്‍ തന്റെ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 'കൈക്കൂലി ചോദിച്ചാല്‍, അതിന്റെ വീഡിയോയോ ഓഡിയോയോ റെക്കോര്‍ഡ് ചെയ്ത് എനിക്ക് അയച്ചുതരിക. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,' മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
◼️ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ പെഗാസസ് വര്‍ഷങ്ങള്‍ക്കുമുമ്പേ തന്റെ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പോലീസിനെയാണ് അവര്‍ സമീപിച്ചത്. 25 കോടി രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. അത്തരം പരിപാടികള്‍ വേണ്ടെന്നു താന്‍ അന്നു നിര്‍ദേശം നല്‍കിയെന്നും മമത വെളിപ്പെടുത്തി.
◼️മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് പഞാഞ്ചില്നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാവും. പഞ്ചാബില്‍ നിന്നുള്ള അഞ്ചു സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.
◼️ഐപിഎല്‍ ടീം ഡല്‍ഹി കാപിറ്റല്‍സിന്റെ ടീം ബസ് മുംബൈയില്‍ ഒരു സംഘം ആക്രമികള്‍ അടിച്ചുതര്‍ത്തു. ടീംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് അടിച്ചുതര്‍ത്തത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വാഹനക്കരാര്‍ ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിക്ക കൈമാറിയതാണ് ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു.
◼️അമേരിക്ക ഓസ്ട്രേലിയയിലേക്ക് 2,200 സൈനികരെ അയച്ചു. ചൈന ഓസ്ട്രേലിയയിലേക്ക് സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്കയുടെ നടപടി.
◼️ഇനിയൊരു മോശം വിശേഷമാണ്. ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തി വിളമ്പിയ ഇന്ത്യക്കാരിയായ വീട്ടുജോലിക്കാരിയെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ജോലിക്കാരിയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചി വ്യത്യാസം കണ്ടതോടെ കുടുംബാംഗങ്ങള്‍ ജോലിക്കാരി അറിയാതെ അടുക്കളയില്‍ ഒരു സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലെ ദൃശ്യങ്ങള്‍ വീട്ടുകാരെ ഞെട്ടിച്ചു. വീട്ടുകാര്‍ക്കുള്ള ഭക്ഷണത്തില്‍ വിസര്‍ജ്യം കലര്ത്തുന്നതാണു സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്.
◼️കേരളത്തില്‍ ഇന്നലെ 25,639 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 6,998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,180 കോവിഡ് രോഗികള്‍. നിലവില്‍ 41,702 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്തൊമ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. ദക്ഷിണകൊറിയയില്‍ ആറ് ലക്ഷത്തിലധികം പ്രതിദിന രോഗികള്‍. ആഗോളതലത്തില്‍ നിലവില്‍ 6.20 കോടി കോവിഡ് രോഗികളുണ്ട്.
◼️പഞ്ചസാര കയറ്റുമതിയില്‍ വന്‍ കുതിച്ച് ചാട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഫെബ്രവരി വരെ കയറ്റുമതി 2.5 ശതമാനം വര്‍ധിച്ച് 47 ലക്ഷം ടണ്ണിലെത്തിയതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് (ഇസ്മ). ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17.75 ലക്ഷം ടണ്ണായിരുന്നു പഞ്ചസാര കയറ്റുമതി. കരിമ്പിന്റെ മികച്ച വിളവു കാരണം 2021 ഒക്ടോബറിനും ഈ വര്‍ഷം മാര്‍ച്ച് 15 നും ഇടയില്‍ പഞ്ചസാര ഉത്പാദനം ഒന്‍പത് ശതമാനം ഉയര്‍ന്ന് 283.26 ലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം 2021 മാര്‍ച്ച് 15 വരെ 259.37 ലക്ഷം ടണ്‍ പഞ്ചസാര ഉല്പാദിപ്പിച്ചപ്പോള് ഈ മാര്‍ച്ച് 15 വരെ 283.26 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഇതുവരെ ഏകദേശം 64-65 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി കരാര്‍ ചെയ്തിട്ടുണ്ട്.
◼️ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ 2.2 മടങ്ങ് വര്‍ദ്ധിച്ചു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു.
◼️ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഒടിടിയില്‍ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ നാല് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഒരു റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരന് ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ.
◼️പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ 'ലാല്‍ജോസ്' 18 ന് തിയേറ്ററുകളിലേക്ക്. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്. നവാഗതനായ കബീര്‍ പുഴമ്പ്രം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ജോസിന്റെ പേരു തന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. നടന് ശാരിഖ് ആണ് ലാല്‍ജോസില്‍ നായകന്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് നായിക.
◼️പുതിയ സ്പെഷ്യല്‍ എഡിഷന് പാനിഗാലെ വി2 ബെയ്ലിസ് ഒന്നാം ചാമ്പ്യന്‍ഷിപ്പ് 20-ാം വാര്‍ഷിക മോട്ടോര്‍സൈക്കിളിനെ അവതരിപ്പിച്ച് ഡുക്കാറ്റി ഇന്ത്യ. ഓസ്ട്രേലിയന്‍ റൈഡര്‍ ട്രോയ് ബെയ്ലിസിന്റെ ഐതിഹാസിക കരിയറിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ മോട്ടോര്‍സൈക്കിള്‍. 21,30,000 രൂപ ഇന്ത്യ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്.
◼️എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചങ്ങളും രചനകളുടെ രഹസ്യം അമാനുഷിക വിദ്യയാണെന്ന നാട്യവുമെല്ലാം പൊളിച്ചുകൊണ്ടുള്ള എഴുത്ത്. കുറച്ച് നര്‍മ്മവും കൂട്ടിച്ചേര്‍ത്തപ്പോള്‍ വായനക്കാര്‍ക്കും അതു പിടിച്ചു. ഡണ്ണിംഗ് ക്രൂഗര്‍ ഇഫെക്റ്റിനെക്കുറിച്ച് എഴുതിയതും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളതുമായ കോളം ഉദാഹരണം. ബിസിനസ് ചെയ്യുന്നവര്‍ക്കും ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും പ്രായോഗിക പാഠങ്ങള്‍ അനേകമുണ്ട്. 'ആദ്യത്തെ ചിരി'. പി. കിഷോര്‍. ഡിസി ലൈഫ്. വില 171 രൂപ.
◼️ചരിഞ്ഞ് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍ കൂര്‍ക്കം വലിക്കുന്നതിനുള്ള സാദ്ധ്യത കുറയുന്നു. അതേസമയം കമിഴ്ന്ന് കിടക്കുകയാണെങ്കില്‍ ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടാകുകയും നിങ്ങള്‍ കൂര്‍ക്കം വലിക്കാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചയുടനേ ഉറങ്ങിയാല്‍ ദഹനം ശരിയായി നടക്കില്ല എന്ന് പറയാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിച്ച് അല്‍പ്പസമയത്തിനകം നിങ്ങള്‍ ചരിഞ്ഞ് കിടക്കുകയാണെങ്കില്‍ വയറില്‍ ആസിഡിന്റെ അളവ് അമിതമാകുന്നത് തടയുകയും ഇതിലൂടെ ദഹനം ശരിയായി നടക്കുകയും ചെയ്യും. ഇതിലൂടെ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയുകയും ചെയ്യുന്നു. ഗര്‍ഭിണികള്‍ ചരിഞ്ഞ് കിടന്നുറങ്ങുന്നത് ശരിയായ ഉറക്കം ലഭിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കും നല്ലതാണ്. ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തും. അതുപോലെ ചരിഞ്ഞ് കിടക്കുന്നത് വയറിന് ചുറ്റും അനുഭവപ്പെടുന്ന പിരിമുറുക്കം മാറ്റി സുഖപ്രദമായി ഉറങ്ങാന്‍ സഹായിക്കുന്നു. ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കുന്നു. ഹാര്‍വാര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം കമിഴ്ന്ന് കിടന്നുറങ്ങുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. അതിനാല്‍ നട്ടെല്ല് നിവര്‍ത്തി ചരിഞ്ഞ് കിടന്നുറങ്ങുന്നത് ശരീരത്തിന് ഗുണം ചെയ്യും എന്നത് മാത്രമല്ല സുഖമായി ഉറങ്ങാനും നിങ്ങളെ സഹായിക്കുന്നു.
*ശുഭദിനം*
ഒരുദിവസം ഹോജയോട് അയല്ക്കാരന് ചോദിച്ചു. താങ്കളുടെ കയ്യില്‍ വളരെ പഴക്കുമുള്ള വിനാഗിരി ഉണ്ടെന്ന് കേട്ടു. എനിക്ക് 40 വര്‍ഷം പഴക്കമുള്ള വിനാഗിരി ഒരു കുപ്പി വേണം. ഹോജ അത് നിഷേധിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കൊരു മരുന്നുണ്ടാക്കാന്‍ വേണ്ടിയാണ്. ഹോജ പറഞ്ഞു: ഇതിന് മുമ്പ് പത്തും ഇരുപതും വര്‍ഷം മുമ്പ് പലരും ഇത് ചോദിച്ചിട്ടുണ്ട്. അന്ന് ഞാന്‍ അത് കൊടുത്തിരുന്നെങ്കില്‍ 40 വര്‍ഷം പഴക്കമുള്ള ഒരു വിനാഗിരി ഇന്നെന്റെ കയ്യില്‍ ഉണ്ടാകുമായിരുന്നില്ല. എന്തുചോദിച്ചാലും കൊടുക്കുന്നവരെ നമുക്ക് ദാനശീലരെന്ന് വിളിക്കാന്‍ സാധിക്കില്ല. അര്‍ഹതപ്പെട്ടത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നവരുടെ പേരാണ് ദാനശീലര്‍. നിസ്സാഹായതകൊണ്ട് എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നവരുടെ ദാനധര്‍മ്മമാണ് പ്രചോദനപ്രദമാകുന്നത്. ദാനധര്‍മ്മം ചെയ്യുന്നതിന് മുമ്പ് രണ്ടു കാര്യങ്ങല്‍ സ്വയം ചോദിക്കാം. എന്താണ് നല്‍കുന്നത്? എന്തിനാണ് നല്‍കുന്നത്? കയ്യിലുള്ളതെല്ലാം നല്കണമെന്നില്ല. അധികമുണ്ടെന്നുള്ളതും മിച്ചമുണ്ടെന്നുള്ളതും വാരിക്കോരിക്കൊടുക്കുന്നതിനുള്ള ന്യായീകരണമല്ല. ഒഴുകാന്‍ തുടങ്ങുന്നതിന് മുമ്പ് ഉറവ ശക്തമാണെന്ന് ഉറപ്പുവരുത്തണം. ചില കാര്യങ്ങള്‍ വിതരണത്തിനുള്ളവയല്ല, വിതയ്ക്കാനുള്ളവയാണ്. നമുക്ക് വിതയ്ക്കാനുള്ളവയേയും വിതരണത്തിനുള്ളവയേയും വേര്ത്തിരിച്ചുസൂക്ഷിക്കാന് ശീലിക്കാം -
Post a Comment