2022 | മാർച്ച് 22 | ചൊവ്വ | 1197 | മീനം 8 | വിശാഖം
➖➖➖➖➖➖➖➖
🌀 *കെ റയില്‍ പദ്ധതിക്ക് ഏറ്റെടുക്കുന്ന ഭൂമിക്കു നാലിരട്ടി വില സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്*. വഴിയാധാരമാകുമെന്ന് ആരും ഭയപ്പെടേണ്ട. പ്രതീക്ഷിക്കുന്നതിനേക്കാള്‍ നഷ്ടപരിഹാരം നല്കിക്കൊണ്ടാണു ഭൂമി ഏറ്റെടുക്കുക. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള ആശങ്ക സ്വാഭാവികമാണ്. അവരെ ബോധ്യപ്പെടുത്തും. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
🌀 *കെ റെയില്‍ സര്വേക്കല്ലിടലിനെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം*. കല്ലായിയിലെ സര്‍വ്വേ താത്കാലികമായി നിര്‍ത്തിവച്ചു. വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് പിഴുതെറിഞ്ഞു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസും, കെ റെയില്‍ ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുമതിയുണ്ടെന്നും കല്ലിടുന്ന പ്രദേശങ്ങളുടെ സര്‍വേ നമ്പര്‍ പത്രങ്ങളില്‍ പരസ്യം നല്കി വെളിപ്പെടുത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച അതിരടയാള കല്ലുകള്‍ നാട്ടുകാര്‍ പിഴുത് മാറ്റി. പ്രതിഷേധത്തിനിടെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്തെന്ന് വനിതാ ഉദ്യോഗസ്ഥ പറഞ്ഞു.
🌀 *കെ റെയില്‍ പാതയ്ക്ക് ഇരുവശത്തും സുരക്ഷാ വേലി സ്ഥാപിക്കേണ്ടിവരുമെന്ന് കെ റെയില്‍ എംഡി കെ.അജിത്ത് കുമാര്‍.* ഇപ്പോള്‍ കല്ലിടുന്നത് സ്ഥലമേറ്റെടുക്കാനല്ല. സാമൂഹികാഘാത പഠനത്തിനാണ്. പദ്ധതി ആരെയെല്ലാം എങ്ങനെയെല്ലാം ബാധിക്കുമെന്നു മനസിലാക്കാനാണ് ഈ സര്‍വേ. ഇപ്പോള്‍ കല്ലിട്ട അതിരുകള്‍ പഠനത്തിനുശേഷം മാറ്റിയേക്കാം. ഭൂമിയേറ്റെടുക്കല്‍ ഈ ഘട്ടത്തില്‍ ഇല്ല. മുഴുവന്‍ പണവും നല്കിയ ശേഷമേ സ്ഥലമേറ്റെടുക്കൂ. പാതയുടെ ഇരുവശത്തും പത്തു മീറ്റര്‍ ബഫര്‍ സോണ്‍ ഉണ്ടാകും. ഇതില്‍ അഞ്ചു മീറ്ററില്‍ യാതൊരു നിര്‍മ്മാണവും അനുവദിക്കില്ല. കെ റെയില്‍ എംഡി പറഞ്ഞു.
🌀ഇന്ധന വില കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയുമാണ് കേരളത്തില്‍ വര്‍ദ്ധിച്ചത്. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും എക്സൈസ് തീരുവ കുറച്ചതിനുശേഷം കഴിഞ്ഞ നാലു മാസമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വന്നതോടെയാണ് ദിവസേനെയുള്ള വില വര്‍ധന നിര്‍ത്തിവച്ചത്.
🌀ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്സി നിരക്കുകളും അടുത്ത മാസം വര്‍ധിപ്പിക്കും. വ്യാഴാഴ്ച മുതല്‍ ബസ് സമരം പ്രഖ്യാപിച്ചിരിക്കേയാണ് നിരക്കു കൂട്ടുമെന്നു ഗതാഗത മന്ത്രി സൂചന നല്‍കിയത്. ഓട്ടോ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാകും. ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത മാസം ആദ്യവാരത്തോടെ ഉണ്ടാകും. ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കു വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ടു നല്കിയ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ചാര്‍ജ് ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും ടാക്സി മിനിമം ചാര്‍ജ് 240 രൂപയാക്കണമെന്നുമാണു കമ്മീഷന് റിപ്പോര്‍ട്ട്.
🌀ആന്തമാന്‍ കടലിലെ അതിതീവ്രന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട മഴക്കു സാധ്യത. പോര്‍ട്ട് ബ്ലെയറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും ദുര്‍ബലമാകാനാണ് സാധ്യത.
🌀ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രപതിയുടെ അനുമതിയില്ലാതെയുളള ഭേദഗതി ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. പൊതുപ്രവര്‍ത്തകനായ ആര്.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
🌀കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫ് തീരുമാനം. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തിലെ തെങ്ങണ മേഖലയില്‍ ഇന്നു വൈകുന്നേരം രാഷ്ട്രീയ വിശദീകരണ യോഗം നടത്താനാണു തീരുമാനം.
🌀ചോറ്റാനിക്കരയില്‍ കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത പിറവം എംഎല്‍എ അനൂപ് ജേക്കബ്, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങി 25 പേര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും പോലീസിനെ തടഞ്ഞതിനുമാണ് കേസ്.
🌀പ്രളയകാലത്ത് കാര്‍ ഒലിച്ചുപോയെന്നു പറഞ്ഞ് ടിവി ക്യാമറകള്‍ക്കു മുന്നില്‍ വാവിട്ടുകരഞ്ഞ സജി ചെറിയാന്, ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ കണ്ണീരിനു തീവ്രവാദി പട്ടം ചാര്‍ത്തി കൊടുത്തത് വിരോധാഭാസമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. . മുതലാളിക്ക് കമ്മീഷന് എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലുള്ള അടിമകള്‍ക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
🌀കെ റെയിലിനെതിരായ ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. കെ റെയിലിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരേ രംഗത്തുവരുന്ന കുട്ടികളേയും സ്ത്രീകളേയും കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പൊലീസിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സുധാകരന് പറഞ്ഞു.
🌀സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി. തോമസിനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിലക്കി. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ എഐസിസി തീരുമാനം എടുത്തത്.
🌀സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍നിന്നു പിന്മാറുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കെപിസിസി നേതൃത്വത്തിന്റെ വികാരം മാനിച്ച് സെമിനാറില്‍ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധി തരൂരിനോടും കെ.വി.തോമസിനോടും നിര്‍ദേശിച്ചിരുന്നു.
🌀ഹനുമാന് സേനയുടെ കണ്വന്ഷന് ഉദ്ഘാടനം ചെയ്തെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം സിപിഎം സൈബര്‍ ഗുണ്ടകളുടെ വ്യാജപ്രചരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരന് വ്യക്തമാക്കി. സംഘപരിവാറിന്റെ കേരള ഏജന്റായ പിണറായി വിജയന്റെ സംഘത്തില്‍നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🌀ഏഴു വയസുകാരനായ ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന് 73 വര്‍ഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. ഒരുമിച്ച് 20 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി ജി വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
🌀സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കു പതിനാല് വര്‍ഷം തടവും 30,000 രൂപ പിഴയും. വണ്ടിപ്പെരിയാര്‍ സ്വദേശി യേശുരാജനെയാണ് കട്ടപ്പന അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018 ലും 2019 ലുമായി വണ്ടിപ്പെരിയാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് യോശുരാജനെതിരായ വിധി.
🌀ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയെ ജീവനക്കാരന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പളും അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാറാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാതെ ഒതുക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. പ്രതിയായ പോത്താനിക്കാട് സ്വദേശി രാജേഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
🌀അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. മേട്ടുഴിയില് മരുതന്- ജിന്‍സി ദമ്പതികളുടെ നാലു മാസം പ്രായമുള്ള ശിവപ്രസാദ് എന്ന ആണ്‍കുഞ്ഞാണ് മരിച്ചത്.
🌀പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനു വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. വെട്ടിയത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.
🌀നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് ഗിരിധര്‍ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധര്‍ പറയുന്നു.
🌀കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ തീരുമാനിച്ചതിനെ വിമര്‍ശിച്ച് പോസ്റ്റിട്ട കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.വി. സ്നേഹയ്ക്കു സസ്പെന്ഷന്. രമേശ് ചെന്നിത്തലയെയും ലിജുവിനെയും വിമര്‍ശിച്ചു പോസ്റ്റിട്ട കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെയും നടപടി വേണമെന്ന് സ്നേഹ ആവശ്യപ്പെട്ടു.
🌀സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ കൊച്ചിയില്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസ് ആണ് വധു.
🌀പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. രണ്ടു ഘട്ടങ്ങളിലായാണ് പത്മ പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. കേരളത്തില്‍നിന്ന് ശോശാമ്മ ഐപ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. 128 പേരെയാണ് ഈ വര്‍ഷം രാജ്യം പത്മ പുരസ്കാരങ്ങള്‍ നല്കി ആദരിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് പേരാണ് അര്‍ഹരായത്. സാമൂഹിക പ്രവര്‍ത്തക കെ.വി റാബിയ, കവിയും നിരൂപകനുമായ പി നാരായണ കുറുപ്പ് എന്നിവര്‍ ആരോഗ്യപ്രശ്നങ്ങള്‍ മൂലം പുരസ്കാരം വാങ്ങാനെത്തിയില്ല. കളരിപ്പയറ്റ് ആചാര്യന് ശങ്കരനാരായണ മേനോനടക്കം 64 പേര്‍ക്ക് അടുത്തയാഴ്ച പുരസ്കാരം നല്‍കും.
🌀തമിഴ്നാട്ടിലെ തൃക്കടയൂരില്നിന്ന് മതേതര സൗഹാര്‍ദ്ദത്തിന്റെ ഒരു നല്ല മാതൃക. അമൃതകണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിനു പോകുന്ന സന്ന്യാസി സംഘത്തിന് മുസ്ലീം ജമാ അത്ത് കമ്മിറ്റിയും ക്രിസ്ത്യന്‍ പുരോഹിതരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. ഈ മാസം 27 നാണ് തൃക്കടയൂര്‍ അഭിരാമി അമ്മന്‍ അമൃത കണ്ഠേശ്വര ക്ഷേത്രത്തിലെ കുംഭാഭിഷേകം. കാരയ്ക്കലിലെ ധര്‍മപുരം അഥീന മഠത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് പദയാത്രയായി പോകുന്ന ഗുരുലിംഗം സന്ന്യാസി സംഘത്തിനാണു സ്വീകരണം നല്‍കിയത്.
🌀തെരഞ്ഞെടുപ്പില്‍ തോറ്റ പുഷ്കര്‍ സിംഗ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗും മീനാക്ഷി ലേഖിയും പങ്കെടുത്ത നിയമസഭ കക്ഷിയോഗത്തിലാണ് ധാമിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 70 ല്‍ 47 സീറ്റ് നേടി ബിജെപി ഭരണ തുടര്‍ച്ച നേടിയെങ്കിയും ഖാട്ടിമ മണ്ഡലത്തില്‍ ധാമി തോറ്റിരുന്നു.
🌀മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
🌀ഭാവിയില്‍ ദേശീയ പതാക കാവി പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കുമെന്നും ഇതിനായി ഹിന്ദു സംഘടനകള്‍ ഒന്നിക്കണമെന്നും കല്ലഡ്ക പ്രഭാകര്‍ പറഞ്ഞു. മംഗ്ലൂരുവില്‍ വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസ്താവന.
🌀ദുബൈയില്‍ ഏഷ്യക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. വാട്സാപ്പ് വഴി ബന്ധം സ്ഥാപിച്ച് യുവാവിനെ ഇവര്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി ഫോട്ടോയെടുത്ത് പേഴ്സും ക്രെഡിറ്റ് കാര്‍ഡും കൈക്കലാക്കുകയായിരുന്നു.
🌀യുഎഇയുടെ പരമ്പരാഗത നൃത്തരൂപമായ അല്‍ അയ്യാലയ്ക്ക് ചുവടുവച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി. അബുദാബിയിലെ അല്‍ ഷംഖയില്‍ ലുലു ഗ്രൂപ്പിന്റെ 226 ാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങിലാണ് അറബ് പ്രമുഖര്‍ക്കൊപ്പം യൂസഫലി ചുവടുവച്ചത്.
🌀വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഒരു ജയത്തിനായുള്ള 13 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് പാക്കിസ്ഥാന്. മഴ പലതവണ തടസപ്പെടുത്തിയ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 20 ഓവറില്‍ 89 റണ്‍സിലൊതുക്കിയ പാക്കിസ്ഥാന് ഏഴ് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അതേസമയം ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ലോകകപ്പിന്റെ സെമി ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. വിന്‍ഡീസും ഇന്ത്യയുമാണ് നിലവില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.
🌀കേരളത്തില്‍ ഇന്നലെ 15,561 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 5,433 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,271 കോവിഡ് രോഗികള്‍. നിലവില്‍ 36,527 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.77 കോടി കോവിഡ് രോഗികളുണ്ട്.
🌀പ്രമുഖ ഇന്റിമേറ്റ്വെയര്‍ ബ്രാന്‍ഡുകളായ സിവാമെ, അമാന്‍ഡെ എന്നിവയ്ക്കു പിന്നാലെ ക്ലോവിയയെയും റിലയന്‍സ് സ്വന്തമാക്കി. രാജ്യത്തെ ഉള്‍വസ്ത്ര വിപണിയില്‍ ആധിപത്യം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കല്‍. ക്ലോവിയ ബ്രാന്‍ഡിന്റെ നിര്‍മാതാക്കളായ പര്‍പ്പിള്‍ പാന്‍ഡ ഫാഷന്‍സിന്റെ 89ശതമാനം ഓഹരികളാണ് 950 കോടി രൂപ മുടക്കി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് സ്വന്തമാക്കിയത്. ബാക്കിയുള്ള ഓഹരികള്‍ സ്ഥാപകരായ പങ്കജ് വെര്‍മാനി, നേഹ കാന്ത്, സുമന് ചൗധരി എന്നിവരുടെ കൈവശംതന്നെ തുടരും. മൂവരും ചേര്‍ന്ന് 2013ലാണ് ക്ലോവിയ്ക്ക് തുടക്കമിടുന്നത്.
🌀ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി ലയിപ്പിക്കാന്‍ ധാരണ. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ബിഎസ്എന്‍എല്ലിന് ലഭിക്കും.
🌀അജയ് ദേവ്ഗണ് നിര്‍മാണവും സംവിധാനവും ചെയ്യുന്ന ചിത്രമാണ് 'റണ്‍വേ 34'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അജയ് ദേവ്ഗണ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രസ്ഥാനത്ത്. ഇപ്പോഴിതാ 'റണ്‍വേ 34' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. വ്യോമയാന ചരിത്രത്തില്‍ ഇതുവരെ കാണാത്തത് എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രമാണ് 'റണ്‍വേ 34'. തിയറ്ററുകളില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് 'റണ്‍വേ 34' പ്രദര്‍ശനത്തിന് എത്തും. 'റണ്‍വേ 34' ചിത്രം യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
🌀ബാഹുബലിക്കു ശേഷം ഇന്ത്യന്‍ സിനിമയില്‍ ഒരുപക്ഷേ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ സീക്വല്‍ ആണ് കന്നഡ ചിത്രം കെജിഎഫിന്റേത്. ചിത്രത്തിന്റെ നിലവിലെ റിലീസ് തീയതി വരുന്ന ഏപ്രില്‍ 14 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തൂഫാന് എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
🌀ടാറ്റ മോട്ടോഴ്സ് 2022 ആള്‍ട്രോസിനെ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനോടെ പുറത്തിറക്കി. 8.10 ലക്ഷത്തില്‍ വില ആരംഭിക്കുന്നു. ആറ് ട്രിമ്മുകളിലായി 2022 ടാറ്റ അള്‍ട്രോസിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലഭ്യമാകും. പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിടി പതിപ്പിനുള്ള ബുക്കിംഗ് ഈ മാസം ആദ്യം 21,000 രൂപയ്ക്ക് ആരംഭിച്ചിരുന്നു. ടാറ്റ അള്‍ട്രോസ് എടി യുടെ ഏറ്റവും മികച്ച ഇസെഡ്എക്സ്+ ട്രിമ്മിന് 9.90 ലക്ഷം രൂപ വരെ വരും. കോസ്മോസ് ബ്ലാക്ക്, അവന്യൂ വൈറ്റ്, ആര്‍ക്കേഡ് ഗ്രേ, ഡൗണ്ടൗണ് റെഡ്, ഹാര്‍ബര്‍ ബ്ലൂ, പുതിയ ഓപ്പറ ബ്ലൂ പെയിന്റ് ജോബ് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ടാറ്റ അള്‍ട്രോസ് ഡിസിഎ വാഗ്ദാനം ചെയ്യുന്നു.
🌀സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട, സ്വന്തം ഭാവനകള്‍ അസ്തമിച്ചുപോയ സമൂഹത്തിന്റെ അകംപുറങ്ങളെ ആവിഷ്കരിക്കുന്ന നോവല്‍. ഇന്ത്യയുടെ സാമൂഹിക ശരീരത്തെയും അതിന്റെ സങ്കീര്‍ണ്ണതകളെയും അടുത്തുനിന്നു നോക്കിക്കാണുന്ന നൂറുസിംഹാസനങ്ങള്‍ ധവളാധികാരലോകത്തെ ജാതിമനസ്സുകളെ ധീരമായി തുറന്നു കാണിക്കുന്നു. 'നൂറ് സിംഹാസനങ്ങള്‍'. 10-ാം പതിപ്പ്. ജയമോഹന്. ഡിസി ബുക്സ്. വില 85 രൂപ.
🌀ഇന്ത്യയിലെ സ്ത്രീകളില്‍ വൈറ്റമിന്‍ ഡി അഭാവം വര്‍ധിച്ചു വരികയാണെന്ന് ഫെഡറേഷന് ഓഫ് ഒബ്സ്ടെട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്കി. രാജ്യത്തെ സ്ത്രീകള്‍ക്കിടയിലെ വൈറ്റമിന്‍ ഡി അഭാവം 50 ശതമാനത്തിനും 94 ശതമാനത്തിനും ഇടയിലാണെന്ന് സംഘടന അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനെ പറ്റി സമൂഹത്തില്‍ കാര്യമായ അവബോധമില്ലെന്നും ചൂണ്ടിക്കാട്ടി. പലപ്പോഴും വൈറ്റമിന്‍ ഡി അഭാവത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടാറുണ്ട്. മറ്റ് എന്തെങ്കിലും അസുഖങ്ങള്‍ക്കുള്ള ചികിത്സ തേടുമ്പോഴോ പ്രശ്നം വളരെയധികം മൂര്‍ച്ഛിച്ച് ഇനി പരിഹരിക്കാന്‍ കഴിയാത്ത വിധം വഷളാകുമ്പോഴോ ആണ് പലപ്പോഴും വൈറ്റമിന്‍ ഡി അഭാവം തിരിച്ചറിയുന്നത്. വൈറ്റമിന്‍ ഡി അഭാവത്തിന്റെ സുപ്രധാന ലക്ഷണങ്ങള്‍ ക്ഷീണം, എല്ലുകള്‍ക്കും സന്ധികള്‍ക്കും പേശികള്‍ക്കുമുള്ള വേദന, ശരീര വേദന, പുറം വേദന, കുറഞ്ഞ പ്രതിരോധശേഷി എന്നിവയാണ്. കോവിഡ് കൂടുതലായി ബാധിക്കപ്പെട്ടത് വൈറ്റമിന്‍ ഡി അഭാവമുള്ളവരെ ആയിരുന്നു. സാല്‍മണ്‍, മത്തി, ചൂര പോലുള്ള മത്സ്യവിഭവങ്ങള്‍, മുട്ടയുടെ മഞ്ഞ, കൂണ്, പശുവിന് പാല്, സോയ് മില്‍ക്, ഓട്മീല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയ ആഹാര വിഭവങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ പാചകരീതിയുടെ പ്രത്യേകത കൊണ്ട് ഭക്ഷണത്തിലെ വൈറ്റമിനുകള്‍ പലതും നഷ്ടമാകാന്‍ സാധ്യത അധികണ്. അതിനാല്‍ സപ്ലിമെന്റുകളായി വൈറ്റമിന്‍ ഡി കഴിക്കാവുന്നതാണ്.
Post a Comment