സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയയുടെ മരണക്കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷാ വിധി ഉടന്‍. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
എന്നാല്‍ പ്രതി കിരണ്‍കുമാര്‍ കുറ്റം നിഷേധിച്ചു. തന്റെ പ്രായകുറവ് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു. വിധി പ്രസ്താവിക്കുന്നതിന് മുമ്പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് കിരണ്‍കുമാര്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്. അച്ഛന് സുഖമില്ല. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. വിധി സമൂഹത്തിനുള്ള സന്ദേശമായിരിക്കണം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആത്മഹത്യ കൊലപാതകമായി കാണാമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ച കൊണ്ട് കോടതി, 102 സാക്ഷി മൊഴികളും ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യ പ്രേരണയായ 306ാം വകുപ്പു പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്താന്‍ കാരണമായി. വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി വിസ്മയയുടെയും കിരണിന്റെയും ശബ്ദരേഖയും പ്രധാന തെളിവായി കോടതി പരിഗണിച്ചിരുന്നു.
2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.
2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളുമാണ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന് പ്രതാപ ചന്ദ്രന് പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.
Post a Comment